Saturday, December 25, 2021

തീരത്ത് വീട് വെയ്ക്കാൻ അനുവാദം ലഭിക്കണമെങ്കിൽ എന്തു വേണം ?

തീരത്ത് വീട് വെയ്ക്കാൻ അനുവാദം ലഭിക്കണമെങ്കിൽ എന്തു വേണം ? 

അരികുവൽക്കരിക്കപ്പെട്ട നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് കേരളത്തിൻറെ തീരപ്രദേശം. പരമ്പരാഗതമായി താമസിക്കുന്നവർക്കു പോലും പുതിയ തലമുറയ്ക്ക് വീട് നിർമിക്കുന്നതിന് തീര നിയന്ത്രണ വിജ്ഞാപനം തടസ്സമായി നിൽക്കുന്നു. 2019 ജനുവരി മാസം പുറത്തിറങ്ങിയ പുതിയ വിജ്ഞാപനത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പരമ്പരാഗത തീരവാസികൾക്ക് വീട് നിർമ്മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും അനുവാദം ലഭ്യമാകുന്ന തരത്തിൽ നിയമവ്യവസ്ഥകൾ ഉണ്ട്. എന്നാൽ അത്തരത്തിലുള്ള വ്യവസ്ഥകളിൽ ഉൾപ്പെടണമെങ്കിൽ മതിയായ ദുരന്തനിവാരണ സംവിധാനങ്ങളും ശുചീകരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടാകണം. 

ഈ വ്യവസ്ഥകൾ നടപ്പിലാകണമെങ്കിൽ എന്തുവേണം ?

2019ലെ വിജ്ഞാപനവും 2011 ലെ വിജ്ഞാപനവും താരതമ്യം ചെയ്യുമ്പോൾ തീരവാസികൾക്ക് ഭവനം നിർമ്മിക്കാനുള്ള ഈ വ്യവസ്ഥ ഗുണകരമാണ്. അതേസമയം നിലവിലിരിക്കുന്ന 2011 ലെ വിജ്ഞാപനത്തിൽ നിലവിലുള്ള അതേ അളവിലുള്ള പുനർനിർമ്മാണം മാത്രമാണ് അനുവദനീയം. 

2019 ലെ വിജ്ഞാപനത്തിൽ പറയുന്ന തീരവാസികൾക്കുള്ള ഇളവ് ലഭിക്കണമെങ്കിൽ തീരമേഖല പരിപാലന പദ്ധതി (CZMP) തയ്യാറാക്കുമ്പോൾ പരമ്പരാഗത തീരസമൂഹത്തിൻറെ ദീർഘകാല ഭവനനിർമ്മാണ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതി ഉണ്ടാകണം. ഇക്കാര്യം സംസ്ഥാന ഫിഷറീസ് വകുപ്പ് തയ്യാറാക്കിയിട്ടുള്ള സമഗ്ര വികസന പദ്ധതിയിൽ (Integrated Fisheries Development Plan for CZMP, Kerala) പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ, വകുപ്പുകളുടെ ചർച്ചയ്ക്കായി അയച്ചു നൽകിയിട്ടുള്ള തീരമേഖല പരിപാലന പദ്ധതിയുടെ കരടിൽ ടൂറിസം സംബന്ധിച്ച കാര്യങ്ങളുടെ വികസനത്തിനായി പ്രത്യേക ഏജൻസിയെ തന്നെ ഏൽപ്പിച്ചതായി കാണാം. അതേസമയം തീര വാസികളുടെ ഭവന നിർമ്മാണ സാധ്യതകൾ സംബന്ധിച്ച്, വകുപ്പുകൾ ക്കായി പുറത്തിറക്കിയ കരടിൽ കാര്യമായിഒന്നും തന്നെ ഇല്ല. ഇതു കൂടി ഉൾപ്പെടുന്ന പദ്ധതി വൈകാതെ പുറത്തിറങ്ങും എന്ന പ്രതീക്ഷയിലാണ് തീരവാസികൾ.
#CRZ
#Coastal_Regulation_Zone
#CZMP_Kerala

സഹകരണ സംഘം - പുറത്താക്കൽ നടപടികൾ !

സഹകരണ സംഘം - പുറത്താക്കൽ നടപടികൾ !

നിയമാനുസൃതം സഹകരണസംഘത്തിൽ അംഗത്വം നേടിയിട്ടുള്ള വ്യക്തിയെ അകാരണമായി പുറത്താക്കാനാവില്ല. അതേസമയം കേരള സഹകരണ സംഘം നിയമപ്രകാരം സംഘത്തിൻറെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയോ, നിയമാവലി പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ, ഈ അജണ്ടയോട് കൂടിയ പ്രത്യേക പൊതുയോഗത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കൂടി പ്രസ്തുത അംഗത്തെ പുറത്താക്കാം. പ്രസ്തുത അംഗത്തിന് മറുപടി പറയാനുള്ള അവസരം നൽകിയിരിക്കണം. അത്തരം തീരുമാനം 15 ദിവസത്തിനകം പുറത്താക്കിയ അംഗത്തെ അറിയിക്കുകയും വേണം. അങ്ങനെ പുറത്താക്കപ്പെടുന്ന അംഗത്തിന് പിന്നീട് ഒരു വർഷത്തേക്ക് വീണ്ടും അംഗമായി ചേരാനുള്ള അവകാശമുണ്ടായിരിക്കില്ല.

നിയമാനുസൃതം അംഗത്വം ലഭിച്ച ഒരാൾ പിന്നീട് അംഗത്വ വ്യവസ്ഥയ്ക്ക് അയോഗ്യനാകുന്ന പക്ഷം നോട്ടീസ് നൽകി മറുപടി പറയാനുള്ള അവസരം നൽകി പുറത്താക്കാം. 

മേൽപ്പറഞ്ഞ രീതിയിൽ അംഗമായി തുടരുന്നതിന് അയോഗ്യത ഉണ്ടാകുന്നപക്ഷം, രജിസ്ട്രാർക്ക് സ്വമേധയാ അല്ലെങ്കിൽ സംഘത്തിലെ ഏതെങ്കിലും ഒരു അംഗം നൽകിയ നിവേദനത്തെ തുടർന്ന് അയോഗ്യത കൽപ്പിക്കാം. അത്തരത്തിൽ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് മറുപടി പറയാനുള്ള അവസരം നൽകിയിട്ടുണ്ടാകണം. 

ഇത്തരത്തിൽ ഏതെങ്കിലും അംഗത്തെ പുറത്താക്കാൻ പ്രമേയം കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന അംഗം, രേഖാമൂലം സൊസൈറ്റിയുടെ ചെയർമാന് നോട്ടീസ് നൽകണം. അത്തരത്തിൽ രേഖാമൂലം നോട്ടീസ് കിട്ടിയതിനെതുടർന്നൊ, അല്ലെങ്കിൽ കമ്മിറ്റി തന്നെ അത്തരത്തിലൊരു പ്രമേയത്തിന് തീരുമാനം എടുക്കുകയോ ചെയ്താൽ 15 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് രജിസ്ട്രേഡ് നോട്ടീസ് പ്രമേയത്തിലൂടെ പുറത്താക്കപ്പെടാൻ സാധ്യതയുള്ള അംഗത്തിന് നൽകണം. നേരിട്ട് കേൾക്കണമെന്ന് പ്രസ്തുത അംഗം ആവശ്യപ്പെട്ടാൽ അതിനും അവസരം നൽകണം. വിശദീകരണം കേട്ടതിനു ശേഷം എന്തു നടപടി വേണമെന്ന് കമ്മിറ്റിക്ക് തീരുമാനിക്കാം. കമ്മിറ്റി പുറത്താക്കാൻ തീരുമാനിക്കുന്ന പക്ഷം ഇക്കാര്യം അജണ്ടയായി ചൂണ്ടിക്കാണിച്ച് പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചു ചേർക്കണം. അന്തിമതീരുമാനം ഉണ്ടാകേണ്ടത് ജനറൽബോഡി യോഗത്തിലാണ്. (വകുപ്പ് 17, ചട്ടം 16,18)
#Kerala_Co-operative_Society_Act_Rules